Saturday, March 10, 2012

സുന്ദരിയാ…*!













നിഴലിനെ നോക്കി ഇരിയ്കായിരുന്നു..

എന്തു ഭംഗിയാ എന്നെ കാണാൻ..!

“വീതിയുള്ള നെറ്റിത്തടത്തിൽ കാലിടറി വീണ് ചാർത്തി തന്ന ചന്ദ്രകലയും..

കൂട്ട പുരികങ്ങളുടെ ഇഴുകിയ കറുപ്പും..

ഇടത് മൂക്കിനു കീഴിലെ കാക്കാപുള്ളി എന്ന് തോന്നിപ്പിയ്ക്കും അരിമ്പാറയും..

മേൽച്ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളും..

ഹൊ…! അവർണ്ണനീയം ഈ സൌന്ദര്യം.

പാതിരായ്ക്ക് ഉദിച്ച പൌർണ്ണമി പോലെ..!”

“നിന്റെ നെറ്റിയിൽ വെള്ളിക്കമ്പികൾ പാറി കളിയ്ക്കുന്നു..

ധീരമായ് ചിരിയ്ക്കുന്ന നിന്റെ ചുണ്ടുകൾ വിറയ്ക്കുന്നതെന്തിന്..?“

പൊട്ടിച്ചിരികൾ കൊണ്ടൊരു പിൻ വിളി..!

“ഊഹും..,

“എന്തേ കുട്ടീ…നീ മാത്രം ഇങ്ങനെ ഒരു കണ്ണിനും പിടിയ്ക്കാത്തവളായി “..

പെറ്റ ഹൃദയത്തിന്റെ വിതുമ്പലുകൾ …………………..

……………………………………………………………………….!

!...മണി മുത്തു മാലകൾ...!













നീണ്ട കഴുത്തു നിറയെ മണി മുത്തു മാലകൾ അണിഞ്ഞ ജിന്നയെ കൌതുകത്തോടെ നോക്കി..

രാത്രി ഉറങ്ങാൻ നേരവും അവളത് അഴിച്ചു വെയ്ക്കില്ലത്രെ..

“നിന്റെ തന്നെ കരങ്ങൾക്കുള്ളിൽ പെട്ട് ആ മുത്തുമാലകൾ മെത്തയിൽ പൊട്ടിച്ചിതറി ഉറക്കം അസ്വസ്ഥമാക്കില്ലേ…?”

പിന്നേയും കൌതുകം..

ജിന്ന ചെരിഞ്ഞു നോക്കി പുഞ്ചിരിച്ചു..

“ എന്റെ മണി മുത്തു മാലകൾ എന്റെ തന്നെ കരങ്ങൾക്കുള്ളിൽ കെട്ടു പിണഞ്ഞ് പൊട്ടി പോകാതിരിയ്ക്കാൻ എന്റെ കണ്ണുകൾ ഞാൻ രാത്രി കാലങ്ങളിൽ പോലും തുറന്നു വെയ്ക്കുന്നു..

കാക്ക കൂട്ടിൽ കല്ലെറിഞ്ഞപ്പോഴത്തെ പോലെ ചിതറി തെറിച്ചു പോയ എന്റെ സ്വപ്നങ്ങളെ നോക്കി രസിയ്ക്കുകയാണ് എല്ലാവരും,,

മങ്ങിയ വെട്ടത്തിൽ ഞാനവയെ മുത്തുകളാക്കി പെറുക്കിയെടുത്ത് കോർത്തണിയുന്ന മാലകളാ ണ് എന്റെ അലങ്കാരം...

എന്റെ മെത്തയെ പോലും നോവിപ്പിയ്ക്കുന്നത് പൊട്ടിച്ചിതറി പോയ വൈകാരിക ബന്ധങ്ങളാണ്..

മുത്തുമണി മാലകൾ അണിയുമ്പോൾ ഞാൻ തനിച്ചാ ണ്..
ഒരു “സ്ത്രീ അവകാശ സ്വാതന്ത്ര്യം“ എന്നെ വളർത്തുന്നു അപ്പോൾ…!

~~~ (അവൾ ) ~~~






അവൾ ഇടയ്ക്ക് നിശ്ശബ്ദയായി ..

അനക്കമില്ലാത്ത കൽ പ്രതിമ കണക്കെ ശ്വാസമടക്കി തിരിഞ്ഞു നിൽക്കും..

പിന്നെ അതിദ്രുതം പാഞ്ഞു വന്ന് അടുക്കി വെച്ച ചുമരോ എന്ന് തോന്നിയ്ക്കും പാറക്കൂട്ടങ്ങൾക്കിടയിൽ ഉയർന്നടിച്ച് തലത്തല്ലി കരയും..

ചിലപ്പോൾ ആ കണ്ണുനീർ തുള്ളികൾ ചിന്നി ചിതറി എന്നെ നനയ്ക്കാറുണ്ട്..

ആ ആർത്ത നാദങ്ങൾക്കിടയിൽ അവൾ പെട്ടെന്ന് പൊട്ടിച്ചിരിയ്ക്കാറുമുണ്ട്..

അതവളുടെ സംഗീതമാണ്..

ആ സംഗീതം ആസ്വാദിയ്ക്കാനാണ് ഞാൻ നിന്നെ ക്ഷണിച്ചത്..

കണ്ണുകളിൽ കനം തൂങ്ങി രാവേറെ ചെന്ന് നീ എത്തുമ്പോഴേയ്ക്കും അവളുടെ സംഗീതം ഇരമ്പലായി മാറിയിരിയ്ക്കും…

എന്തേ നീ വൈകുന്നു..

അവൾ നിനക്കുവേണ്ടി കാത്തു നിൽക്കില്ലെന്ന് അറിഞ്ഞു കൂടെ..?

*~~~ചിത്രശലഭമേ…നിന്നെ കാണാൻ..~~~*












ഉറങ്ങാന് കിടന്നതായിരുന്നു..

നിലാവിലൂടെ ഒഴുകിയെത്തുന്നു രാമഴ പാട്ടുകൾ..

മിന്നാമിനുങ്ങുകൾ ജനാലയിൽ തട്ടി രഹസ്യം പറഞ്ഞു,

നോക്കൂ..അപൂർവ്വ സുന്ദര കാഴ്ച്ച..

രാമഴയിൽ ഒലിച്ചിറങ്ങും നിലാ വെട്ടത്തിൽ അവൾ പാറി കളിച്ച് രസിയ്ക്കുന്നു..

ജനൽ തുറന്ന് ഞാനും അതിശയിച്ചു ,

“രാത്രിമഴയിൽ പൂമ്പാറ്റകൾ പറക്കുമോ…?”

പെട്ടെന്ന് വാല്യാക്കാരി വന്ന് ജനൽ പാളികൾ കൊട്ടിയടച്ചു..

“കുട്ടിയോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നു ,

ഇവിടെ മഴയൊന്നും പെയ്യുന്നില്ലാ…അടങ്ങി ഒതുങ്ങി കിടക്കാൻ..

മുപ്പതിലും മൂന്നിന്റെ പ്രകൃതാ…രണ്ട് മുഖങ്ങൾ…ഹ്മ്മ്മ്..

ഇന്ന് നൊസ്സ് അൽപ്പം കൂടീന്നാ തോന്നണത്..”

ആരും കാണുന്നില്ലല്ലോ എന്ന് അവർ ചുറ്റിനും നോക്കി…!

*!പൂരപറമ്പ് !*







തണുത്ത കാറ്റടിയ്ക്കുന്നൂ..

കൂട്ടിനായ് മഴത്തുള്ളികൾ വാരിച്ചിതറി കളിയാക്കുന്നൂ..

പുതപ്പിനുള്ളിൽ നിന്ന് വിറച്ചു കൊണ്ട് ഉറുമ്പ് തല പൊക്കി,

എന്തേ…എൻ പ്രിയൻ ഇനിയും എത്തീല്ലാ...!

‘ഹരിത സ്വപ്നം ‘എന്ന് മുറവിളി കൂട്ടും മനുഷ്യർ എന്റെ പ്രിയനെ കബളിപ്പിച്ച് കൊണ്ടു പോയി കാണുമോ..?

ഭയമാണ്…ഉള്ളിൽ തീയാണ്…!

ചീത്ത വിളികളുടേയും അടികലശങ്ങളുടേയും നടുക്കുന്ന സ്വരങ്ങൾ കാതിൽ തളച്ച് ഞെട്ടിയുണരുന്നു എന്ന് ന്റെ ആന എന്നും ഉൾഭയത്തോടെ പുലമ്പുന്നു..!

“”മാർച്ച് മാസമായി…..പൂരങ്ങളുടെ മാസമത്രെ…”“

!! മഴക്കാടുകൾ !!







എന്റെ വൃണങ്ങളിലെ നോവുകൾ നിങ്ങൾക്ക് ഉണക്കാനാകുമോ..

എന്റെ പ്രണയം ഭയന്നോടിയ ആനയെ കണ്ടെത്താൻ നിങ്ങൾക്കാകുമോ..

ഉറുമ്പ് തേങ്ങി..

പിന്നെ പിറുപിറുത്തു,

എവിടെ..എവിടുന്ന്..

മഴക്കാടുകൾ വെട്ടിത്തെളിച്ച ലോകമേ..

നിങ്ങൾ ഞങ്ങളുടെ പ്രകൃതിയെ വികൃതമാക്കി..

ഞങ്ങളുടെ പ്രണയം കളങ്കമുള്ളതാക്കി…!