ഈ ചുട്ടു പൊള്ളുന്ന വേനലിനെ ഞാൻ എങ്ങനെ സഹിയ്ക്കും..?
രക്ത ചവർപ്പും വിയർപ്പിൻ ഉപ്പും…പിന്നെ…കണ്ണുനീരിന്റെ ഉപ്പോ..?
ഊഹും..അല്ല….കണ്ണീരിന്റെ കയ്പ്പ്..
“നീ ആ കയ്പ്പു നീർ കുടിയ്ക്കാതെ വരൂ..
ശിതീകരിച്ച മുറിയിലിരുന്ന് തണുത്ത പാനീയം കുടിയ്ക്കാം..”
വെറുമൊരു പാഴ്വാക്കായിരിയ്ക്കുമോ എന്നു പോലും ചിന്തിയ്ക്കാതെ അനുഗമിച്ചു..
ശ്രുതി മധുര സംഗീതം..
ഉഷ്ണ സഞ്ചാരത്തിന് പൊറുതി..
“മിത്രമേ..സന്തോഷം തോന്നുന്നു..എനിയ്ക്ക് നിന്നോട് അളവില്ലാത്ത സ്നേഹം തോന്നുന്നു..”
പൊള്ളിയ മനസ്സിനെ ആരോ തലോടുന്നു…
ആരുടേയൊ സാന്നിദ്ധ്യം അറിഞ്ഞതാണ്..
മുഖമുയർത്തിയപ്പോൾ മുന്നിൽ ഒരു നോട്ട്പാഡുമായി അവൻ നിൽക്കുന്നു..
“നിനക്ക് ഞാൻ എന്ത് കുറിച്ചു തരും..”എന്ന് മിഴികളുയർത്തി ആരാഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു,,,
ഹേയ് പെണ്ണേ..നിന്റെ ദാഹം തീർക്കാനുള്ള പാനീയം എന്റെ മൺകലത്തിൽ നിറച്ചു വെച്ചിരിയ്ക്കുന്നു..
നിനക്കു വേണ്ട പാനീയത്തിന്റെ പേർ നിനക്ക് നൽകാം..
കത്തി ജ്വലിയ്ക്കുന്ന നിന്റെ മനസ്സിന് കുളിരേകാനും വരണ്ട് പൊട്ടിയ തൊണ്ടയെ നനയ്ക്കുവാനുമുള്ള പാനീയം നിനക്ക് എത്തിയ്ക്കാം ഞാൻ..”
അവന്റെ കണ്ണുകൾ എന്നൊട് സംസാരിയ്ക്കുകയാണ്..
ഹൊ…പരഹൃദയം അറിയുന്നവൻ…!
“എന്താണിത്…എന്തേ ഇവൻ ഇങ്ങനെ..”?
മിത്രം പറഞ്ഞു..
“അവൻ സംസാരിയ്ക്കില്ല..
അവൻ മാത്രമല്ല…ഇവിടെയുള്ള മിക്ക ജീവനക്കാരും..
അവർക്കൊരു ഉപജീവനം…അതു കൂടി ലക്ഷ്യമാക്കി പ്രവൃത്തിയ്ക്കുന്ന ഒരു കൂൾബാറാണിത്..”
അവൻ കാത്തു നിൽക്കുന്നു…
അവന്റെ നോട്ട്പാഡിൽ ഞാൻ കുറിച്ചു,,
“എനിയ്ക്കു ചുറ്റുമുള്ളവർ തണുത്ത പാനീയങ്ങൾ ഊറ്റി കുടിച്ച്, വിയർപ്പ് തുടച്ച് ഇറങ്ങി പോകുന്നു..
അവർ ശാന്തരാണ് താനും..
എന്തേ എനിയ്ക്ക് മാത്രം ഭ്രാന്ത് പിടിയ്ക്കുന്നു..?
മൌനം കൊണ്ട് പുതച്ചവനേ പറയൂ…
മൌനം ആവരണമാക്കിയവനേ പറയുക നീ…
തുരുമ്പിച്ച എന്റെ മനസ്സിന് മാത്രം എങ്ങനെ തുള വീണു..?
അവൻ ആ കുറിപ്പെടുത്തു നീങ്ങി..
നിമിഷങ്ങൾക്കകം മുന്തിരിച്ചാറുമായി വന്ന അവന്റെ ട്രേയിൽ മറ്റൊരു കുറിപ്പും നാല് മടക്കുകളായി തിരുകി വെച്ചിരിയ്ക്കുന്നു…
അവന്റെ പുഞ്ചിരിയ്ക്കുന്ന വായ് മൊഴികൾ…അക്ഷരത്തുള്ളികൾ…അക്ഷര ചാറ്…!
ആർത്തിയോടെ അവന്റെ അക്ഷരകൂട്ടങ്ങളെ മുന്തിരി ചാറിനോടൊപ്പൊം മോന്തി..
അവൻ പറഞ്ഞു..
പെണ്ണേ,,നീ എന്നിൽ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയി..
എന്നാൽ പിന്നെ ഞാൻ മനസ്സിലാക്കി നിന്റെ പ്രണയം എന്റെ മൌനത്തിനോടാണെന്ന്..
ഉഷ്ണം പെരുത്ത് പൊള്ളുന്ന നിന്റെ മനസ്സ് എന്റെ ശിതീകരിച്ച മൌനത്തെ പ്രണയിച്ചു,
തിളയ്ക്കുന്ന ഈ വേനലിൽ ഞാൻ ജീവിതം വെന്ത് തീർക്കുമ്പോൾ നീ നിന്റെ കത്തുന്ന ഉള്ളത്തെ മൌനം വിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു..
നീ പ്രണയിയ്ക്കുന്ന എന്റെ മൌനം വാചാലമെന്ന് ഉൾക്കൊണ്ട നിനക്ക് ഞാൻ എന്റെ സ്നേഹം നൽകുന്നു..”
പടികൾ ഇറങ്ങുമ്പോൾ ഓർത്തു..
എത്ര സത്യം…ഞാൻ പ്രണയിച്ചത് അവന്റെ മൌനത്തെ ആയിരുന്നു..!

No comments:
Post a Comment